Job 5

1വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ?

നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?
2നീരസം ഭോഷനെ കൊല്ലുന്നു;
ഈൎഷ്യ മൂഢനെ ഹിംസിക്കുന്നു.
3മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു
ക്ഷണത്തിൽ അവന്റെ പാൎപ്പിടത്തെ ശപിച്ചു.
4അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു;
അവർ രക്ഷകനില്ലാതെ വാതില്ക്കൽവെച്ചു തകൎന്നുപോകുന്നു.
5അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും;
മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും;
അവരുടെ സമ്പത്തു ദാഹമുള്ളവർ കപ്പിക്കളയും.
6അനൎത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല;
കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല;
7തീപ്പൊരി ഉയരെ പറക്കുംപോലെ
മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു.
8ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു;
എന്റെ കാൎയ്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;
9അവൻ, ആരാഞ്ഞുകൂടാത്ത വങ്കാൎയ്യങ്ങളും
അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു.
10അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു;
വയലുകളിലേക്കു വെള്ളം വിടുന്നു.
11അവൻ താണവരെ ഉയൎത്തുന്നു;
ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.
12അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു;
അവരുടെ കൈകൾ കാൎയ്യം സാധിപ്പിക്കയുമില്ല.
13അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു;
വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.
14പകൽസമയത്തു അവൎക്കു ഇരുൾ നേരിടുന്നു;
ഉച്ചസമയത്തു അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.
15അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും
ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു.
16അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു;
നീതികെട്ടവനോ വായ്പൊത്തുന്നു.
17ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ;
സൎവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു.
18അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു;
അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
19ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും;
ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
20ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും
യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും.
21നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും;
നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല.
22നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും;
കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.
23വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും;
കാട്ടിലെ മൃഗങ്ങൾ നിന്നോടു ഇണങ്ങിയിരിക്കും.
24നിന്റെ കൂടാരം നിൎഭയം എന്നു നീ അറിയും;
നിന്റെ പാൎപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.
25നിന്റെ സന്താനം അസംഖ്യമെന്നും
നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.
26തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ
നീ പൂൎണ്ണവാൎദ്ധക്യത്തിൽ കല്ലറയിൽ കടക്കും.
27ഞങ്ങൾ അതു ആരാഞ്ഞുനോക്കി,
അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക.
Copyright information for Mal1910